ന്യൂഡല്‍ഹി: കേരളത്തിൽ വന്ദേഭാരത് ട്രെയിൻ വന്നതോടെ മറ്റു ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്കി.
നിലവില്‍ വന്ദേഭാരത് കടന്ന് പോകാന്‍ മറ്റു ട്രെയിനുകള്‍ 20 മുതല്‍ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണ്. അതുകാരണം എക്സ്പ്രസ് ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് എത്തിച്ചേരുക. വൈകിട്ടത്തെ സ്ഥിതിയും വ്യത്യസ്തമല്ല. സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന സർവീസുകളെ ബാധിക്കാതെ വന്ദേഭാരത് ഷെഡ്യൂൾ ചെയ്യാനുള്ള ഒരു ശ്രമവും നടന്നിട്ടില്ല. സര്‍ക്കാര്‍ ഓഫീസിലും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലിക്കു പോകുന്നവരെയും വിദ്യാര്‍ത്ഥികളെയും നിലവില്‍ ഇത് കാര്യമായി തന്നെ ബാധിക്കുന്നുണ്ടെന്ന് കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
എറണാകുളം-കായംകുളം എകസ്പ്രസ്, ജനശതാബ്ദി, വേണാട്, ഏറനാട്, പാലരുവി, നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളെ നിലവിലെ വന്ദേഭാരതിന്റെ സമയക്രമം ബാധിക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്ര റെയില്‍വെ മന്ത്രാലായം തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ റെയിൽവേയിൽ വിപ്ലവകരമായ നേട്ടങ്ങൾക്ക് ഇതിന് മുമ്പും യാത്രക്കാർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വന്ദേ ഭാരത് ട്രെയിനുകൾ ആവശ്യം തന്നെയാണ്. എന്നാൽ സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക