എ.ഐ. ക്യാമറ സ്ഥാപിച്ചതിനെ തുടർന്ന് റോഡ് അപകടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ കണക്കും ഗതാഗത മന്ത്രി നിയമസഭയിൽ പറഞ്ഞ കണക്കും പോലീസ് സോഫ്റ്റ് വെയറിൽ അന്നു വരെയുള്ള കണക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2023 ആഗസ്റ്റ് മാസത്തെ റോഡ് അപകടം സംബന്ധിച്ച്, സെപ്റ്റംബർ 6ന് ഗവൺമെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്ന കണക്ക്, സെപ്റ്റംബർ 5-ന് കേരളാ പോലീസിന്റെ റാപ്പിഡ് സോഫ്റ്റ് വെയറിൽ നിന്ന് ലഭ്യമായ കണക്ക് പ്രകാരം തന്നെയാണ് എന്ന് മന്ത്രി പറഞ്ഞു.
2022 ആഗസ്റ്റ് മാസത്തെയും 2023 ആഗസ്റ്റ് മാസത്തെയും റോഡ് അപകടം, മരണം, മുറിവേറ്റവർ എന്നിവയുടെ എണ്ണം സംബന്ധിച്ച് നിയമസഭയിൽ സെപ്റ്റംബർ 12-ന് ഗതാഗത മന്ത്രി നൽകിയ മറുപടിയും സെപ്റ്റംബർ 11- ലെ കേരളാ പോലീസിന്റെ റാപ്പിഡ് സോഫ്റ്റ് വെയറിൽ നിന്ന് ലഭ്യമായ രേഖയും ശരിവയ്ക്കുന്നതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
റോഡ് അപകടങ്ങളിൽ ഗുരുതരമായി പരിക്ക് പറ്റിയവർ ഐ.സി.യുവിലും വെന്റിലേറ്ററിലും ചികിത്സയിൽ കഴിയുന്നതിനാൽ മരിക്കുന്നവരുടെ എണ്ണത്തിൽ ആദ്യം കിട്ടുന്ന കണക്ക് വളരെ കുറവാണെങ്കിലും വ്യത്യാസം വരാമെന്നും നിയമസഭയിൽ കണക്കുകൾ വിശദീകരിക്കുമ്പോൾ തന്നെ പ്രസ്താവിച്ച കാര്യം മന്ത്രി ചൂണ്ടിക്കാണിച്ചു.
വസ്തുത ഇതായിരിക്കെ 2023 ആഗസ്റ്റ് മാസത്തെ റോഡ് അപകട കണക്ക് സംബന്ധിച്ച് കേരളാ പോലീസിന്റെ കണക്കിനു വ്യത്യാസമായിട്ടാണ് സർക്കാർ സെപ്റ്റംബർ 6-ന് ഹൈക്കോടതിയിലും, ഗതാഗത മന്ത്രി സെപ്റ്റംബർ 12-ന് നിയമസഭയിലും കണക്കുകൾ അവതരിപ്പിച്ചതെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നു മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക