മലപ്പുറം കിഴിശ്ശേരിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുഴിയം പറമ്പ് സ്വദേശിയായ പ്രജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ എടവണ്ണ സ്വദേശി മുബഷിർ, പൂക്കളത്തൂർ സ്വദേശി ഷൈജു എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ സഹായിക്കാൻ എത്തിയതായിരുന്നു കൊല്ലപ്പെട്ട പ്രജിത്ത്. പ്രജിത്തിന്റെ സുഹൃത്തായ നൗഫലുമായി സാമ്പത്തിക ഇടപാടിനെ ചൊല്ലി ഓട്ടോറിക്ഷയിൽ എത്തിയ മുബഷിറും ഷൈജുവും തർക്കം ഉണ്ടായി.
ജോലികഴിഞ്ഞ് ഇതുവഴി വരികയായിരുന്ന പ്രജിത്ത് പ്രശ്നത്തിൽ ഇടപെടുകയും മുബഷീർ കത്തി ഉപയോഗിച്ച് പ്രജിത്തിനെ നെഞ്ചിൽ കുത്തുകയും ചെയ്തു. തടയാൻ ശ്രമിക്കുന്നതിനിടെ നൗഫലിന്റെ കൈയിലും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പ്രജിത്തിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക