ജനീവ: ഗാസയിലെ ആരോഗ്യസംവിധാനം താമസിയാതെ നിശ്ചലമാകുമെന്ന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. ഇസ്രയേലിന്റെ ഉപരോധം മൂലം ആരോഗ്യമേഖല പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗാസ മുനമ്പിലെ ആരോഗ്യസംവിധാനം പാടെ തകര്‍ച്ചയുടെ വക്കിലാണുള്ളതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് വൈദ്യുതി അനുവദിച്ചിരിക്കുന്നത്, കരുതല്‍ ഇന്ധനശേഖരം തീര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി വിതണത്തില്‍ റേഷനിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അത്യാഹിത സംവിധാനങ്ങള്‍ക്കുവേണ്ടി ജനറേറ്ററുകള്‍ ഉപയോഗിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അത്യാഹിത വിഭാഗമുള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
ഗുരുതരമായി പരിക്കേറ്റവര്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളവര്‍, ഇന്‍ക്യുബേറ്റര്‍ ആവശ്യമുള്ള നവജാതശിശുക്കള്‍ തുടങ്ങിയ അതിദുര്‍ബലരായ രോഗികള്‍ക്ക് അതിജീവനം അസാധ്യമായി മാറിയേക്കാമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കുന്നു. ഗാസയില്‍ തുടരുന്ന ഇസ്രയേലിന്റെ വ്യോമാക്രമണങ്ങള്‍ മൂലം പരിക്കേല്‍ക്കുന്നവരുടേയും ജീവന് നഷ്ടപ്പെടുന്നവരുടേയും എണ്ണം വര്‍ധിക്കുകയാണ്.
ആരോഗ്യകേന്ദ്രങ്ങള്‍ക്കു മുന്നില്‍ ചികിത്സ തേടിയുള്ള ജനങ്ങളുടെ തിരക്കാണ്. മെഡിക്കല്‍ ഉപകരണങ്ങളുടേയും മരുന്നുകളുടേയും ദൗര്‍ലഭ്യം പ്രതിസന്ധി രൂക്ഷമാക്കുകയാണെന്നും രോഗികളേയും പരിക്കേറ്റവരേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നതിനുള്ള സാഹചര്യവും സംവിധാനവും തകരാറിലായിരിക്കുകയാണെന്നും സംഘടന പറയുന്നു. ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, വെള്ളം തുടങ്ങിയ അവശ്യവിഭവങ്ങളുടെ വിതരണത്തില്‍ ഇസ്രയേല്‍ ഉപരോധമേര്‍പ്പെടുത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസയിലെ ആരോഗ്യകേന്ദ്രങ്ങള്‍ ഏറെക്കുറെ അടച്ചുപൂട്ടലിന്റെ വക്കത്താണെന്ന് ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക