വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി. ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്നാണ് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി പറഞ്ഞത്. ഇന്ത്യയിൽ നിന്നുകൊണ്ട് ‘ഭാരത് മാതാ കീ ജയ്’ വിളിക്കില്ലെന്ന് പറയുന്നവർ നരകത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിൽ ബിജെപി സംഘടിപ്പിച്ച കർഷക കൺവെൻഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കേന്ദ്ര കൃഷി സഹമന്ത്രി. ഹൈദരാബാദിലെ ജനപ്രതിനിധികൾ ഉപയോഗിക്കുന്ന ഭാഷയെ പരാമർശിച്ച അദ്ദേഹം അത്തരക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്നും ദേശീയ ചിന്താഗതിയുള്ള ഒരു സർക്കാർ സംസ്ഥാനത്ത് രൂപീകരിക്കപ്പെടണമെന്നും പറഞ്ഞു.
ഇന്ത്യയിൽ ജീവിക്കുമ്പോൾ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് പറയാൻ പാടില്ലല്ലോ. വന്ദേ ഭാരതം, ഭാരത് മാതാ കീ ജയ് എന്നിവ പറയുന്നവർക്കേ ഇന്ത്യയിൽ സ്ഥാനമുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുസ്ഥാനിൽ വിശ്വസിക്കാതെ, പാകിസ്താനിൽ വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ പാകിസ്താനിലേക്ക് പോകട്ടെയെന്നും രാജ്യത്തിന് അത്തരക്കാരെ ആവശ്യമില്ലെന്നും ചൗധരി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക