മഡ്രിഡ്: റസ്റ്റോറന്റുകളില്‍ കയറി ഭക്ഷണം കഴിച്ചശേഷം ‘ഹൃദയാഘാതം’ അഭിനയിച്ച് പണം നല്‍കാതെ മുങ്ങുന്ന അമ്പതുകാരന് പിടിയില്‍. സ്പെയിനിലെ ബ്ളാന്ക മേഖലയില്‍ ഇരുപതിലേറെ റസ്റ്റോറന്റുകളെ ഇയാള്‍ കബളിപ്പിച്ചിട്ടുണ്ട്. പതിവുപോലെ ഒരു റസ്റ്റോറന്റിലെത്തിയ ഇയാള്‍ പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാരന് പിടിച്ചുവെയ്ക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
റസ്റ്റോറന്റുകളില്‍ കയറി അത്താഴം കഴിച്ചശേഷമാണ് 50-കാരന് പണം നല്‍കാതെ മുങ്ങിയിരുന്നത്. പിടിയിലാകുന്ന ദിവസം ഭക്ഷണം കഴിച്ചശേഷം ഇയാള്‍ക്ക് 37 ഡോളറിന്റെ ബില്ലാണ് ജീവനക്കാരന് നല്‍കിയത്. ബില്ല് നല്കി ജീവനക്കാരന് മടങ്ങിയതിന് പിന്നാലെ ഇയാള്‍ മുങ്ങാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ തടയുകയായിരുന്നു. ഹോട്ടല്‍മുറിയില്‍ നിന്ന് പണമെടുക്കാന്‍ പോവുകയാണെന്ന് ഇയാള്‍ കള്ളം പറഞ്ഞെങ്കിലും ജീവനക്കാര്‍ ഇയാളെ വിട്ടില്ല. ഇതോടെയാണ് പ്രതി പതിവുപോലെ ‘ഹൃദയാഘാതം’ വന്നതുപോലെ അഭിനയിച്ചത്.
തികച്ചും നാടകീയമായിരുന്നു അയാളുടെ പ്രവൃത്തികളെന്നാണ് ഹോട്ടല്‍ ജീവനക്കാരന് പ്രതികരിച്ചത്. കുഴഞ്ഞുവീഴുന്നതായി അഭിനയിച്ച പ്രതി, തൊട്ടുപിന്നാലെ തറയിലേക്ക് വീണു. തുടര്‍ന്ന് ജീവനക്കാരോട് ആംബുലന്‍സ് വിളിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ റസ്റ്റോറന്റ് ജീവനക്കാര്‍ പോലീസിനെയാണ് വിവരമറിയിച്ചത്. പ്രതി ഇനിയും തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ ഇയാളുടെ ഫോട്ടോ എല്ലാ റസ്റ്റോറന്റുകള്‍ക്കും കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക