പ്രശസ്ത ഫിന്നിഷ് ടെലികോം ഉപകരണ നിര്‍മാതാക്കളായ നോക്കിയ കമ്പനിയില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു.14000 ജോലിക്കാരെ പിരിച്ചുവിടാനാണ് നിലവിലെ തീരുമാനം. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ വില്പനയില് വൻ ഇടിവ് നേരിട്ട സാഹചര്യത്തിലാണ് കമ്പനിയുടെ ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി പിരിച്ചുവിടൽ. 5ജി ഉപകരണ വില്പനയില് ഇടിവുണ്ടായതാണ് കമ്പനിക്ക് കനത്ത തിരിച്ചടിയായത്.
ചെലവ് ചുരുക്കല്‍ നടപടികളിലൂടെ 2026 ആവുമ്പോഴേക്കും 80 കോടി യുറോ മുതല്‍ 120 കോടി യൂറോ വരെ സേവിങ്സ് കണ്ടെത്താനാണ് നോക്കിയ പദ്ധതിയിടുന്നത്. 2024 ല്‍ മാത്രം 40 കോടി യൂറോ ശേഖരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഈ കാരണം ചൂണ്ടിക്കാട്ടി പിരിച്ചുവിടല്‍ നടപടികള്‍ വേഗം പൂർത്തിയാക്കും.
നിലവില്‍ 86000 ജീവനക്കാരുള്ളതില്‍ പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാകുന്നതോടെ 72000 മുതല്‍ 77000 വരെയായി ജീവനക്കാരുടെ എണ്ണം ചുരുങ്ങും.
ടെലികോം ഉപകരണ നിര്‍മാണ രംഗത്ത് നോക്കിയയുടെ മുഖ്യ എതിരാളിയായ എറിക്സണും കനത്ത സാമ്പത്തിക നഷ്ടം നേരിടുന്നുണ്ട്. എറിക്സണും ഈ വര്‍ഷം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ നടപടി സ്വീകരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക