തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മഹാരാഷ്ട്രയിലേക്കും കണ്ണൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. കരുവന്നൂരില്‍ ഏറ്റവും വലിയ തട്ടിപ്പുനടത്തിയ രണ്ടുപേര്‍ ഇവിടങ്ങളില്‍ നിന്നുള്ളവരാണ്. തട്ടിപ്പ് നടത്തിയ പണം കൊണ്ട് ഈ സ്ഥലങ്ങളില്‍ വസ്തുക്കള്‍ വാങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കരുവന്നൂരില്‍ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ മഹാരാഷ്ട്രക്കാരനായ അനില്‍ ശിവജി ജഗദാലേ എന്ന അനില്‍സേഠ് (അനില്‍ സുഭാഷ്) തട്ടിയ പണം കൊണ്ട് മഹാരാഷ്ട്രയിലും വസ്തുക്കള്‍ വാങ്ങിയിട്ടുണ്ട്. തട്ടിപ്പിലെ ഒന്നാം പ്രതിയായ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി വെളപ്പായ സതീശന് കണ്ണൂരിലും വസ്തുക്കള്‍ വാങ്ങിയിട്ടുണ്ട്. അതേസമയം, രണ്ടുപേരും കരുവന്നൂര്‍ ബാങ്കില്‍നിന്ന് തട്ടിച്ച പണം കൊണ്ട് വാങ്ങിയ വസ്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
എന്നാല്‍ ഈ വസ്തുക്കളുടെ മതിപ്പുവില തട്ടിയ തുകയ്ക്ക് തുല്യമാകാത്തതിനാലാണ് കൂടുതല്‍ വസ്തുക്കള്‍ ഇവരുെട നാട്ടില്‍നിന്ന് കണ്ടുകെട്ടാനൊരുങ്ങുന്നത്. വര്‍ഷങ്ങളായി തൃശ്ശൂരിലെ ചേര്‍പ്പില്‍ താമസിക്കുന്ന അനില്‍സേഠ് കരുവന്നൂര്‍ ബാങ്കില്‍ 18573 നമ്പര്‍ അംഗത്വമെടുത്ത് ചിട്ടിതട്ടിപ്പിലൂടെയാണ് 12.12 കോടി കൈവശപ്പെടുത്തിയത്. തിരിച്ചടയ്ക്കാത്ത വായ്പയുള്‍പ്പെടെ 47 തട്ടിപ്പുകളാണ് അനില്‍സേഠ് നടത്തിയത്. കരുവന്നൂര്‍ ബാങ്കില്‍നിന്ന് സതീശന് എത്ര കോടിയാണ് ഇതുവരെ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും 12 കോടിയുടെ കണക്ക് കിട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക