കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ. സിസാ തോമസിനെതിരായ സര്‍ക്കാര്‍ അച്ചടക്കനടപടി റദ്ദാക്കി ഹൈക്കോടതി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തെന്ന് കാണിച്ച് നല്കിയ കാരണം കാണിക്കല്‍ നോട്ടീസും കോടതി റദ്ദാക്കി. സര്‍ക്കാര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നും തെറ്റായി നല്‍കിയതാണെന്നും ഡിവിഷന് ബെഞ്ച് കണ്ടെത്തി. സിസയുടെ നിയമനം നിയമപരമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
മുന്‍ വൈസ് ചാന്‍സലറായിരുന്ന രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറായിരുന്നു സിസാ തോമസിനെ താത്കാലിക വൈസ് ചാന്‍സലറായി നിയമിച്ചത്. സിസാ തോമസിന്റെ നിയമനത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍, നിയമനത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു.
ഈ കോടതി വിധിക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തെന്നാരോപിച്ച് സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നോട്ടീസിനെതിരേ സിസാ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും നടപടികള്‍ തുടരാമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക