കോഴിക്കോട്: ഈ മാസം 28 മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് നടത്തും. റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നത്. റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് പകല്‍ സമയത്ത് മാത്രമാണ് നിലവില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ജനുവരിയിലാണ് റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികള്‍ തുടങ്ങിയത്.
പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണിവരെയായി പുനക്രമീകരിച്ചിരുന്നു. റണ്‍വേ റീകാര്‍പ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്. ഈ മാസം 28 മുതല്‍ 24 മണിക്കൂര്‍ സര്‍വീസ് തുടങ്ങുമെന്ന അറിയിപ്പ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.
ജനുവരിയില്‍ തുടങ്ങിയ റണ്‍വേ റീ കാര്‍പ്പറ്റിംഗ് ജോലി ജൂണില്‍ പൂര്‍ത്തീകരിച്ചെങ്കിലും ഗ്രേഡിംഗ് ജോലി നീണ്ടു പോവുകയായിരുന്നു. മഴ കൂടി തുടങ്ങിയതോടെ ഈ പണി നീണ്ടു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ പണികളെല്ലാം പൂര്‍ത്തിയായത്. അതേസമയം, വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അടിയന്തിരമായി അനുമതി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക