ഡല്‍ഹി: രാജ്യത്ത് ക്രിപ്റ്റോ നിക്ഷേപങ്ങള്‍ നിരോധിക്കാനുള്ള തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബിറ്റ്കോയിന് മൂല്യം ഉയര്‍ന്നു നില്‍ക്കവെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക സുരക്ഷാ ബോര്‍ഡ് ക്രിപ്റ്റോയിലെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രിപ്റ്റോ നിരോധനത്തില്‍ പുനപരിശോധന ഒന്നും ഉണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ സ്ഥിതി സങ്കീര്‍ണമായിരിക്കുകയാണ്. അതേസമയം, ക്രിപ്റ്റോയുടെ പ്രവര്‍ത്തനത്തിന് സഹായകരമാകുന്ന ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയെ പിന്തുണക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തെന്നാല്‍ നിരവധി മറ്റ് ആപ്ലിക്കേഷനുകള്‍ ബ്ലോക്ക്ചെയിന്‍ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് ബാങ്ക് അവതരിപ്പിച്ച സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ബ്ലോക്ക് ചെയിന്‍ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ക്രിപ്റ്റോ കറന്‍സികള്‍ക്ക് കൃത്യമായൊരു നിയന്ത്രണ ഏജന്‍സി ഇല്ലാത്തതിനാല്‍ തീവ്രവാദികള്‍ക്കുള്ള സഹായം, കള്ളപ്പണം, സാമ്പത്തിക തട്ടിപ്പ് എന്നിവ ക്രിപ്റ്റോ രൂപത്തില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ക്രിപ്റ്റോകളും നിരോധിക്കണമെന്നാണ് ആര്‍ബിഐയുടെ നിലപാട്. അതേ സമയം ക്രിപ്റ്റോ കറന്‍സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി നിരോധിക്കാന്‍ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക