തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കാനൊരുങ്ങുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വേതനം പുതുക്കാനൊരുങ്ങുന്നത്. കുറഞ്ഞകൂലി നിശ്ചയിക്കുന്നതിനായി ലേബര്‍ കമ്മിഷണര്‍ ചെയര്‍മാനും അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ കണ്‍വീനറുമായി സമിതിക്ക് തൊഴില്‍വകുപ്പ് രൂപം നല്കി.
ഇതിന്റെ ഭാഗമായി തൊഴിലാളിസംഘടനകള്‍, ആശുപത്രി-മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരടങ്ങിയ 28 അംഗ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. 2018ലാണ് അവസാനമായി സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ കുറഞ്ഞകൂലി നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ഇപ്പോഴും പല ആശുപത്രികളും ആ വിജ്ഞാപനം അനുസരിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ല.
2018-ലെ വിജ്ഞാപന പ്രകാരം ഓഫീസ്-പൊതുവിഭാഗം, നഴ്സിങ്, പാരാമെഡിക്കല്‍ ഇങ്ങനെ ജീവനക്കാരെ ഗ്രൂപ്പ് തിരിച്ചാണ് വേതനം നിശ്ചയിച്ചിരുന്നത്. ആശുപത്രികളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ജീവനക്കാര്‍ക്ക് നിശ്ചിത ശതമാനം അധിക അലവന്‍സും പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക