തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 ആശുപത്രികളില്‍ സ്തനാര്‍ബുദ ശസ്ത്രക്രിയ നടത്തും. സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായാണ് ശസ്ത്രക്രിയ നടത്തുന്നത്. സര്‍ക്കാര്‍-സ്വകാര്യ ഭേദമെന്യേ വിവിധ ആശുപത്രികളെ സംയോജിപ്പിച്ചു കൊണ്ട് സ്തനാര്‍ബുദ രോഗികള്‍ക്ക് ഇന്ന് ശസ്ത്രക്രിയ നടത്തും. ബ്രെസ്റ്റത്തോണ്‍ 2023 എന്ന പേരിലുള്ള ഈ പരിപാടി അസോസിയേഷന് ഓഫ് സര്‍ജന്‍സ് (എഎസ്ഐ കേരള) കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തുട നീളമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും കാന്‍സര്‍ സെന്ററുകളും സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളേജുകളും കോര്‍പ്പറേറ്റ് ആശുപത്രികളും മറ്റ് സര്‍ക്കാര്‍ ആശുപത്രികളും ഉള്‍പ്പെടെ 42 ആശുപത്രികള്‍ ബ്രെസ്റ്റത്തോണ്‍ പരിപാടിയുടെ ഭാഗമാകും. എല്ലാ ആശുപത്രികളും ശനിയാഴ്ച സ്തനാര്‍ബുദ രോഗികള്‍ക്കായി പ്രവര്‍ത്തിക്കും. കൂടാതെ സംസ്ഥാനത്തെ എല്ലാ ശസ്ത്രക്രിയാ കേന്ദ്രങ്ങളിലും സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസുകളും പരിപാടികളും സംഘടിപ്പിക്കും.
ഒക്ടോബര്‍ മാസം പൊതുവേ സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായി ആചരിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്റെയും ശസ്ത്രക്രിയാ ചികിത്സയുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടി സ്തനാര്‍ബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് എ എസ് ഐ കേരള പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരളാ ചാപ്റ്റര്‍ സെക്രട്ടറി ഡോ. മധു മുരളി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക