ബെംഗളൂരു അർബൻ ജില്ലയോട് ചേർന്നുള്ള ചിക്കബല്ലാപ്പൂർ ജില്ലയിൽ മാരകമായ സിക്ക വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് കർണാടക ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നതനുസരിച്ച്, പ്രധാനമായും പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളിലൂടെയാണ് സിക വൈറസ് പകരുന്നത്. സിക വൈറസ് ബാധയുള്ള മിക്ക ആളുകളും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ല. രോഗവാഹകരായ ഈഡിസ് കൊതുകിലൂടെയോ ലൈംഗിക സമ്പർക്കത്തിലൂടെയോ ഗർഭിണിയായ അമ്മയിൽ നിന്ന് നവജാത ശിശുവിലേക്കോ രക്തപ്പകർച്ചയിലൂടെയോ ഇത് പകരാം.
ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഈഡിസ് (സ്റ്റെഗോമിയ) ജനുസ്സിൽപ്പെട്ട, പ്രധാനമായും ഈഡിസ് ഈജിപ്തി, കൊതുകുകൾ വഴിയാണ് സിക വൈറസ് പ്രധാനമായും പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് കടിക്കുന്നത്.
കൊതുക് കടിയേറ്റ് രണ്ട് മുതൽ ഏഴ് ദിവസത്തിന് ശേഷം സാധാരണയായി ലക്ഷണങ്ങൾ കണ്ടു തുടങ്ങും. തിണർപ്പ്, പനി, കണ്ണുകളിൽ ചുവപ്പ്, സന്ധി വേദന, പേശി വേദന, ക്ഷീണം എന്നിവ സിക വൈറസ് അണുബാധയുടെ ചില ലക്ഷണങ്ങളാണ്.
ഗർഭാവസ്ഥയിൽ മാത്രമേ സിക വൈറസ് അമ്മയിൽ നിന്ന് കുട്ടിയിലേക്ക് പകരുകയുള്ളൂ. ഗർഭിണിയായ സ്ത്രീക്ക് രോഗം ബാധിച്ചാൽ അത് നവജാതശിശുവിന് വലിയ അപകടമാണ്. ഇത് ശിശുക്കൾക്ക് മൈക്രോസെഫാലിയും മറ്റ് വൈകല്യങ്ങളും കൂടാതെ മാസം തികയാതെയുള്ള ജനനത്തിനും ഗർഭം അലസലിനും കാരണമാകും.
സിക വൈറസിനെ ചികിത്സിക്കാൻ ഇതുവരെ ആന്റി വൈറൽ ചികിത്സകളൊന്നും ഉണ്ടായിട്ടില്ല. ആരോഗ്യകരമായ ഭക്ഷണക്രമവും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതും ഉൾപ്പെടെയുള്ള സപ്പോർട്ടീവ് കെയർ ശുപാർശ ചെയ്യപ്പെടുന്നു.
മുഴുനീള വസ്ത്രങ്ങൾ ധരിക്കുക, സമീകൃതാഹാരം കഴിക്കുക, മതിയായ വിശ്രമം, ശരിയായ ശുചിത്വം പാലിക്കുക, കൊതുകിനെ അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക