തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നതെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ് സർക്കാരെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. പണം അനാവശ്യമായി പാഴാക്കുന്നു. പെന്ഷന് നല്കാന് സര്‍ക്കാരിന് പണമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആരിഫ് മുഹമ്മദ് ഖാന് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാര്‍ ഗവര്‍ണറെ കാര്യങ്ങള്‍ അറിയിക്കുന്നില്ല. എല്ലാ ഭരണഘടനാ സീമകളും സര്‍ക്കാര്‍ ലംഘിക്കുകയാണ്.
സര്‍വ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങണമായിരുന്നു. ധനബില്ലിൽ പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ല. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാൻ വരേണ്ടത്. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക