തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് നിര്‍ദേശിച്ചു. അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടി. പേത്തൊട്ടി ദളം ഭാഗത്താണ് ഉരുള്‍പൊട്ടിയത്. മലവെള്ളപ്പാച്ചിലില്‍ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈകിട്ട് മുതലുണ്ടായ കനത്ത മഴയില്‍ പ്രദേശത്ത് വ്യാപക കൃഷിനാശമുണ്ടായി.
കനത്ത കാറ്റിലും മഴയിലും എറണാകുളം ജില്ലയുടെ മലയോര മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായി. കനത്ത മഴയില്‍ കോട്ടേപ്പാടം, അമലിപ്പുറം പാടശേഖരത്തില്‍ വെള്ളം കയറി 25 ഏക്കര്‍ പാടത്തെ നെല്ല് കൃഷി നശിച്ചു. രണ്ട് ദിവസമായി തകര്‍ത്ത് പെയ്ത മഴയിലാണ് ജില്ലയുടെ മലയോര മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക