ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന (ഇവി) നിര്‍മാതാക്കളായ ടെസ്ല ഇന്ത്യയിലേക്ക് ഉടന്‍ പ്രവേശിക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്ലയ്ക്ക് ഇന്ത്യയിലെ നിര്‍ദ്ദിഷ്ട നിക്ഷേപത്തിനുള്ള അനുമതി വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2024 ജനുവരിയോടെ അനുമതി നല്‍കുന്നത് പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ടെസ്ലയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും ഇന്ത്യയിലെ പ്രവേശനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം എത്രയും വേഗത്തിലാക്കാനുള്ള സാഹചര്യം ടെസ്ലയ്ക്ക് ഒരുക്കണമെന്നും വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്കി. വാണിജ്യ, വ്യവസായ വകുപ്പ്, ഇലക്ട്രോണിക്സ്, ഐടി, ഹെവി ഇന്‍ഡസ്ട്രി തുടങ്ങിയ വകുപ്പുകളാണ് ടെസ്ലയുടെ എക്സിക്യുട്ടീവുകളുമായി ചര്‍ച്ചയിലേര്‍പ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന ടെസ്ല കുറച്ച് കാലമായി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ടെസ്ല അതിന്റെ സപ്ലൈ ചെയിനും ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത് രാജ്യത്തെ ഇവി നിര്‍മാണ മേഖല മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന അവസരമായും കണക്കാക്കപ്പെടുന്നുണ്ട്. ഇറക്കുമതി തീരുവ കൂടുതലാണെന്നതായിരുന്നു ടെസ്ലയെ ഇന്ത്യയിലെത്തുന്നതില്‍ നിന്നും പിന്തിരിപ്പിച്ച ഘടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക