സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘പൊറാട്ട് നാടകം’ സിനിമയുടെ റിലീസിനു വിലക്കേര്‍പ്പെടുത്തി. നൗഷാദ് സഫ്രോണ്‍ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണിത്. പകര്‍പ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കുള്ളതിനാല്‍ സിനിമയുടെ സെന്‍സറിങ്ങും റിലീസും നടക്കില്ല.
എഴുത്തുകാരനും സംവിധായകനുമായ വിവിയന്‍ രാധാകൃഷ്ണനും നിര്‍മാതാവ് അഖില്‍ ദേവുമാണ് സിനിമയ്ക്കെതിരേ പരാതി നല്‍കിയത്.
ഈ സിനിമയുടെ യഥാര്‍ഥ തിരക്കഥ എഴുത്തുകാരനും സംവിധായകനുമായ വിവിയന്‍ രാധാകൃഷ്ണന്റേതാണെന്നതാണ് വാദം. ‘ശുഭം’ എന്നു പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയാക്കാന്‍ എല്‍എസ്ഡി പ്രൊഡക്ഷന്‍സ് മാനേജിങ് ഡയറക്ടറായ അഖില്‍ ദേവിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവിയന്‍ കൈമാറിയിരുന്നു.
തുടര്‍ന്ന് നായക വേഷം ചെയ്യുന്നതിനായി അഖില്‍ ദേവ് മുഖേനെ വിവിയന്‍ രാധകൃഷ്ണന് നടന് സൈജു കുറുപ്പിനെ സമീപിച്ചു. അദ്ദേഹത്തിന് വായിക്കാന്‍ തിരക്കഥ കൈമാറുകയും ചെയ്തു. എന്നാല്‍ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയെന്ന രീതിയില്‍ ‘പൊറാട്ട് നാടകം’ എന്ന പേരില്‍ ഇവര്‍ സിനിമയാക്കിയെന്നാണ് അഖില്‍ ദേവും വിവിയന്‍ രാധാകൃഷ്ണനും ആരോപിക്കുന്നത്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുമ്പോഴാണ് തങ്ങളുടെ തിരക്കഥ തട്ടിയെടുത്ത വിവരം ശ്രദ്ധയില്‍പ്പെട്ടത്. ഇത് ചൂണ്ടാക്കാട്ടിയാണ് അഡ്വ. സുകേഷ് റോയിയും അഡ്വ. മീര മേനോനും മുഖേന നല്കിയ പരാതിയിലാണ് വിധിയെന്ന് അഖില്‍ ദേവ് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി.
സിദ്ദിഖിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു പോന്നിരുന്ന നൗഷാദ് സഫ്രോണാണിന്റെ ആദ്യചിത്രമാണ് പൊറാട്ട് നാടകം. ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാഹുല്‍ മാധവ്, ധര്മ്മജന് ബോള്‍ഗാട്ടി, സുനില്‍ സുഖദ, നിര്‍മ്മല്‍ പാലാഴി, ബാബു അന്നൂര്‍, ഷുക്കൂര്‍, അനില്‍ ബേബി, ചിത്രാ ഷേണായ്, ഐശ്വര്യ മിഥന്‍ കോറോത്ത്, ജിജിന, ചിത്രാ നായര്‍, ഗീതി സംഗീത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക