കൊച്ചി: അന്യമതസ്ഥനായ ആണ്‍കുട്ടിയെ പ്രണയിച്ചതിന് പിതാവ് വിഷം കൊടുത്ത ഒമ്പതാം ക്ലാസുകാരി മരിച്ചു. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ആന്തരികാവയങ്ങള്‍ തകരാറിലായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കരുമാലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ വധശ്രമത്തിനു കേസെടുത്ത് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 29നു രാവിലെയാണു കേസിനാസ്പദമായ സംഭവം. കമ്പിവടി കൊണ്ടു മകളുടെ കയ്യിലും കാലിലും അടിച്ചു പരുക്കേല്പിച്ച ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചു കൊടുത്താണു കൊല്ലാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടി പ്രണയത്തില്‍ നിന്നു പിന്മാറാതെ വന്നതോടെയായിരുന്നു ക്രൂരപീഡനം. കളനാശിനി ഉള്ളില്‍ച്ചെന്ന കുട്ടി ഛര്‍ദിച്ച് അവശ നിലയിലായപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക