ബറേലി: കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഭര്‍ത്താവ് സത്യവീര്‍ സിംഗിനെ(25) കൊലപ്പെടുത്തിയ പ്രേം ശ്രീക്കാണ്(26) പ്രാദേശിക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഫത്തേഗഡിലെ ബിച്ചേട്ടയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവിന്റെ രൂപത്തിലും കറുത്ത നിറത്തിലും അസ്വസ്ഥയായ പ്രേംശ്രീ പലവട്ടം സത്യവീറിനോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും യുവാവ് വിവാഹമോചനത്തിന് തയ്യാറായില്ല. 2018 നവംബറില്‍ ഇവര്‍ക്ക് ഒരു മകള്‍ ജനിക്കുകയും ചെയ്തു. 2019 ഏപ്രില്‍ 15ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന സത്യവീര്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സത്യവീറിന്റെ സഹോദരന് ഹര്‍വീര്‍ സിംഗ് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് പ്രേം ശ്രീയെ അറസ്റ്റ് ചെയ്തത്. ഭാര്യയാണ് കൊലയാളിയെന്ന് സത്യവീര്‍ പൊലീസിന് മരണമൊഴി നല്‍കിയിരുന്നു. ഇതുശരിവച്ചാണ് കോടതിയുടെ വിധി. തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ താന്‍ ശ്രമിച്ചുവെന്നും അതിനിടയില്‍ പൊള്ളലേറ്റുവെന്നാണ് പ്രേം ശ്രീ അവകാശപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക