ന്യൂഡല്‍ഹി: ഡൽഹിയിൽ വായു ഗുണനിലവാരം അതിഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഐഐടി കാന്‍പൂരിലെ ശാസ്ത്രജ്ഞരുമായി ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ചര്‍ച്ചനടത്തി.
‘മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ക്ലൗഡ് സീഡിങ്ങിന്റെ സാധ്യതകളേക്കുറിച്ചറിയാന്‍ ഐഐടി കാന്‍പൂരുമായി ഒരു യോഗം ചേര്‍ന്നിരുന്നു. കൃതിമ മഴ എന്ന നിര്‍ദേശം അവരാണ് മുന്നോട്ടുവെച്ചത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അവര്‍ നാളെ സര്‍ക്കാറിന് കൈമാറും. ശേഷം സുപ്രീംകോടതിയില്‍ അവതരിപ്പിക്കും’, ഗോപാല്‍ റായ് പറഞ്ഞു.
നവംബര്‍ 20 -21 തീയ്യതികളില്‍ ഡല്‍ഹി മേഘവൃതമാകുമെന്നാണ് നിഗമനം. 40 ശതമാനമെങ്കിലും മേഘമുണ്ടെങ്കില്‍ കൃതിമ മഴ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറ് ദിവസമായി ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ന്യൂഡൽഹി ഒന്നാം സ്ഥാനത്താണ്. മലിനീകരണം കുറയ്ക്കുന്നതിനായുള്ള തുടര്‍ നടപടികളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഡീസല്‍ ട്രക്കുകളും നിര്‍മാണപ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുകയാണ്.
ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകളോട് കൃഷിയിടങ്ങളിലെ തീപിടിത്തം എങ്ങനെ തടയാമെന്ന് കേന്ദ്രസർക്കാരുമായി അടിയന്തരമായി ചർച്ച ചെയ്യാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും രാഷ്ട്രീയ പോരാട്ടമായി മാറ്റാൻ അനുവദിക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക