കൊച്ചി: കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ തെളിവെടുപ്പ് ഇന്നും തുടരുമെന്ന് പോലീസ്. തമ്മനത്തെ വീട്ടിലടക്കം കൂടുതല്‍ സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നതെന്നാണ് വിവരം. സ്ഫോടക വസ്തു നിര്‍മ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ കടക്കാരന് മാര്‍ട്ടിനെ തിരിച്ചറിഞ്ഞിരുന്നു.
15 വര്‍ഷത്തിലേറെ കാലം ദുബൈയില്‍ ജോലി ചെയ്ത വ്യക്തിയായിരുന്നു മാര്ട്ടിന്. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങള്‍ അന്വേഷിക്കേണ്ടതാവശ്യമാണെന്നും വിശദമായി ചോദ്യം ചെയ്യണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാര്ട്ടിന് കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഈ മാസം 15നാണ് ഡൊമനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ നാല് പേരാണ് ഇതുവരെ മരിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക