കൊച്ചി: കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനുമായി അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. പാലാരിവട്ടത്ത് സ്ഫോടകവസ്തു നിർമിക്കാൻ സാധനങ്ങൾ വാങ്ങിയ കടകളിൽ ഉൾപ്പെടെ എത്തിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. സ്ഫോടക വസ്തു നിര്‍മ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കട ഉടമ മാര്‍ട്ടിനെ തിരിച്ചറിഞ്ഞു.
സ്ഫോടനം നടന്ന സാമ്ര കണ്വെന്ഷന് സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഈ മാസം 15 വരെയാണ് മാര്‍ട്ടിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തമ്മനത്തെ വീട്ടിലടക്കം കൂടുതല്‍ സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. മാര്‍ട്ടിനെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്ന് പൊലീസ് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കളമശേരിയിലെ കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ നാല് പേരാണ് ഇതുവരെ മരിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റ 19 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക