ഉത്തരകാശി: ഉത്തരാഖണ്ഡിലെ തുരങ്ക അപകടത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം 11-ാം ദിവസവും തുടരുന്നു. തുരങ്കത്തിന്റെ ഇരുവശങ്ങളില്‍ നിന്നുമുള്ള ഡ്രില്ലിംഗ് പുരോഗമിക്കുകയാണ്. തുരങ്കത്തിനുള്ളില്‍ അകപ്പെട്ടവരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നിലവിലെ അവസ്ഥ മോശമാവുകയാണെന്നും എത്രയും പെട്ടെന്ന് പുറത്തെത്തിക്കണമെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.
41 തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഗുഹാ മുഖങ്ങളില്‍ നിന്ന് തിരശ്ചീനമായി സുരക്ഷാ പാത ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. തുരങ്കത്തിന്റെ ഇരുവശങ്ങളിലും ഓഗര്‍ മെഷീന് ഉപയോഗിച്ചുള്ള തുരങ്കപാത ഒരുക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. തുരങ്കത്തിന്റെ മുകളില്‍ നിന്നുള്ള രക്ഷാ പാത ഒരുക്കുന്ന പ്രവര്‍ത്തികളും ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം സ്ഥാപിച്ച 6 ഇഞ്ച് പൈപ്പ് വഴി കൂടുതല്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും മരുന്നുകളും നല്കാന് സാധിച്ചതായി അധികൃതര്‍ അറിയിച്ചു.
അതേസമയം, തുരങ്ക നിര്‍മ്മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് -ബി.ജെ.പി വാക്പോരും ശക്തമായിട്ടുണ്ട്. തുരങ്ക നിര്‍മാണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ആരോപണം ആദ്യമായി ഉയര്‍ത്തിയത് കോണ്‍ഗ്രസ് ആണ്. അപകടം ഉണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗം ഒരുക്കുന്നതില്‍ പോലും അധികൃതര്‍ പരാജയപ്പെട്ടു എന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി ഇന്നലെ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ക്കപ്പുറം തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ഇപ്പൊള്‍ ശ്രമിക്കുന്നത് എന്നും അഭിഷേക് മനു സിംഗ്വി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക