സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ചയാളാണ് സിനിമാതാരം ഇന്ദ്രൻസ്. ഇപ്പോഴിതാ താരം തന്റെ ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്കൂളിൽ താരം പത്താംതരം തുല്യതാ ക്ലാസ്സിന് ചേർന്നു.
പത്തുമാസ പഠനകാലയളവിൽ എല്ലാം ഞായറാഴ്ചകളിലും ആണ് ക്ലാസ് നടക്കുന്നത്. നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച താരം പിന്നീട് സിനിമയിൽ നിരവധി അംഗീകാരങ്ങൾ നേടിയെങ്കിലും വേണ്ടത്ര വിദ്യാഭ്യാസം നേടാനാവാത്തതിനാൽ പലയിടത്തും പേടിയോടെ ഉൾവലിയുന്ന അവസ്ഥ നിരവധി തവണ ഉണ്ടായിട്ടുണ്ട്. അത്തരം അവസരങ്ങൾ ഇല്ലാതാക്കാൻ കൂടിയാണ് തന്റെ ഈ പുതിയ ദൗത്യം എന്ന് ഇന്ദ്രൻസ് പറഞ്ഞു.
നാലാം ക്ലാസ് വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം സ്കൂളിൽ പോകാൻ പുസ്തകവും വസ്ത്രവും ഇല്ലാത്ത അവസ്ഥയിലാണ് വിദ്യാഭ്യാസം നിർത്തി തയ്യൽ ജോലിയിലേക്ക് തിരിഞ്ഞത്. വിടാതെ പിടിച്ച വായനാശീലം ജീവിതത്തിൽ വലിയ മാറ്റങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്ന് ഇന്ദ്രൻസ് മുൻപ് പറഞ്ഞിട്ടുണ്ട്.
നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ അടക്കം താരത്തെ തേടിയെത്തി. 2018 ൽ പുറത്തിറങ്ങിയ ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും 2019ൽ പുറത്തിറങ്ങിയ ‘വെയിൽ മരങ്ങൾ’ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരവും താരം നേടി.
തിരുവനന്തപുരം കുമാരപുരം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇന്ദ്രൻസ് കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക