ഡല്‍ഹി: ചൈനയില്‍ ശ്വാസകോശരോഗം വ്യാപിക്കുന്നതിനെ തുടര്‍ന്ന് സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഏതു തരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശ്വാസകോശരോഗവും ഇന്‍ഫ്ളുവന്‍സയും മൂലം ഇന്ത്യയില്‍ അപകടസാഹചര്യം ഉണ്ടാകാനിടയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
ചൈനയിലെ കുട്ടികള്‍ക്കിടയില്‍ അജ്ഞാതമായ ശ്വാസകോശരോഗം വ്യാപിക്കുന്ന റിപ്പോര്‍ട്ടുകള്‍ കുത്തനെ ഉയരുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവന. ഒക്ടോബര്‍ മുതല്‍ ചൈനയില്‍ വര്‍ധിച്ചുവരുന്ന എച്ച്9എന്‍2 കേസുകളേക്കുറിച്ചും ആരോഗ്യമന്ത്രാലയം പ്രതിപാദിക്കുന്നുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ ഇന്‍ഫ്ളുവന്‍സ രോഗം പകരാനും ഗുരുതര സാഹചര്യങ്ങളുണ്ടാകാനുള്ള സാഹചര്യവും കുറവാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ടെങ്കിലും നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യ സമഗ്രവും സംയോജിതവുമായ ഇടപെടലാണ് നടത്തുന്നത്. കോവിഡ് മഹാമാരിക്കുശേഷം ആരോഗ്യ സംവിധാനം കാര്യമായി ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയുമായി സാമ്യമുള്ള അജ്ഞാതരോഗം ചൈനയിലെ കുട്ടികള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആശുപത്രികള്‍ കുട്ടികളെക്കൊണ്ടു നിറയുകയാണെന്നും സ്കൂളുകള്‍ അടച്ചുതുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ പുതിയ രോഗവ്യാപനത്തിനു പിന്നില്‍ അസാധാരണമായ സാഹചര്യമോ പുതിയ രോഗകാരികളോ ഇല്ലെന്ന് ചൈന വ്യക്തമാക്കുകയും ചെയ്തു. രോഗം സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ ചൈനയോട് ലോകാര്യോഗ്യസംഘടന ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈന വിശദീകരണവുമായെത്തിയത്.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനു പിന്നാലെയാണ് ശ്വാസകോശരോഗങ്ങളുടെ കാര്യത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നതെന്നാണ് ചൈനയിലെ അധികൃതര്‍ നല്കുന്ന വിശദീകരണം. കൂടാതെ കുട്ടികളെ ബാധിക്കുന്ന മൈകോപ്ലാസ്മ ന്യുമോണിയ എന്ന സാധാരണ ബാക്ടീരിയല്‍ അണുബാധയുടെ വ്യാപനവും കാരണമാണെന്നും മേയ് മുതല്‍ അതുകണ്ടുവരുന്നുണ്ടെന്നും ചൈന വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക