സ്ത്രീവിരുദ്ധപരാമർശത്തിൽ മൻസൂര്‍ അലി ഖാൻ മാപ്പ് പറഞ്ഞതില്‍ പരോക്ഷമായി പ്രതികരിച്ച് തൃഷ. തെറ്റ് മനുഷ്യസഹജമാണെന്നും ക്ഷമിക്കുന്നത് ദൈവികമാണെന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
തൗസന്റ് ലൈറ്റ്സ് വനിതാ പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ മൻസൂർ അലിഖാൻ, നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താൻ നടത്തിയ പരാമർശം അവർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്ന് മൊഴി നൽകുകയായിരുന്നു. ഒരു നടിയെന്നനിലയിൽ താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തൃഷയെന്ന് ചോദ്യംചെയ്യലിനുശേഷം മാധ്യമപ്രവർത്തകരോട് മൻസൂർ അലിഖാൻ പ്രതികരിച്ചു.
അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ തൃഷ അടക്കമുള്ള തമിഴ്നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമർശമാണ് കേസിനടിസ്ഥാനം. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ച അലിഖാൻ, ഒരിക്കലും മാപ്പുപറയില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ഖേദപ്രകടനത്തിന് തയ്യാറാകുകയായിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യംതേടി സമർപ്പിച്ച ഹർജി വാദം കേൾക്കുന്നതിനുമുമ്പ് പിൻവലിച്ചത് കോടതിയുടെ വിമർശനത്തിന് കാരണമായി.
തൃഷ നായികയായ ലിയോയില്‍ റേപ് സീൻ ഇല്ലായിരുന്നു എന്നും ഉറപ്പായും ഒരു ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മൻസൂര്‍ അലി ഖാൻ പറഞ്ഞിരുന്നത്. ഇതിനെതിരെ പ്രതികരിച്ച് തൃഷ തന്നെ രംഗത്ത് എത്തിയിരുന്നു.
മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് ക്രൂരവും വെറുപ്പുളവാക്കുന്നതുമായി സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. സ്ത്രീവിരുദ്ധനായ ഒരാളുടേതാണ് ആ പ്രസ്താവന. അയാള്‍ നമ്മുടെ മനുഷ്യരാശിക്ക് അപമാനമാണ് എന്നുമാണ് തൃഷ വ്യക്തമാക്കിയത്, മൻസൂര്‍ അലി ഖാന് എതിരെ സംവിധായകൻ ലോകേഷ് കനകരാജും വിമര്‍ശനവുമായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക