മുംബൈ: വിവാഹം വൈകിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 32 കാരനായ മകനെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശ് പോലീസിന്റെ പ്രത്യേക സായുധ സേനയിലെ കോണ്‍സ്റ്റബിളായ അനുരാഗ് രജാവത് ആണ് കൊല്ലപ്പെട്ടത്. ഹെഡ് കോണ്‍സ്റ്റബിളായ പിതാവ് സുഖ്വീര്‍ രജാവത്തിന്റെ ഔദ്യോഗിക ക്വാര്‍ട്ടേഴ്സില്‍ വെച്ചായിരുന്നു കൊലപാതകം.
അതേസമയം, കേസില്‍ ഇളയ സഹോദരന്, 22 കാരനായ ഗോവിന്ദ്, ബന്ധുവായ ഭീം സിംഗ് പരിഹാര്‍ എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. തന്റെ വിവാഹം നിശ്ചയിക്കുന്നതിലെ കാലതാമസത്തെ ചൊല്ലി അനുരാഗ് വീട്ടില്‍ പ്രശ്നമുണ്ടാകുന്നത് പതിവായിരുന്നു. എന്നാല്‍, അനുരാഗിന്റെ മദ്യപാനം കാരണം ഇയാളെ വിവാഹം കഴിപ്പിക്കുന്നതില്‍ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കൊലപാതകം നടക്കുമ്പോള്‍ അനുരാഗിന്റെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. പതിവ് തര്‍ക്കം സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങുകയായിരുന്നു. കുറ്റിക്കാട്ടിലേക്ക് തള്ളിയിട്ട നിലയിലാണ് അനുരാഗിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ബൈക്കില്‍ മൂന്നുപേര്‍ വേഗത്തില്‍ പോകുന്നത് കണ്ട് സംശയം തോന്നിയ പോലീസുകാര്‍ ഇവരെ പിന്തുടരുകയായിരുന്നു.
പോലീസിനെ കണ്ടതും ബൈക്ക് വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് അനുരാഗിന്റെ മൃതദേഹം കണ്ടെടുത്തത്. കുറ്റം സമ്മതിച്ചതോടെ അച്ചനടക്കം മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സാധാരണ ഉണ്ടാകുന്ന വാഴക്കായിരുന്നുവെന്നും എന്നാല്‍, സഹോദരന് ഗോവിന്ദ് ആക്രമിച്ചതോടെയാണ് സംഭവം വഷളായതെന്നും പോലീസിനോട് പ്രതികള്‍ പറഞ്ഞു. മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പട്രോളിംഗില്‍ കുടുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക