ഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന് (25) കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് വിധി പറയുക. ശിക്ഷാ വിധിയിലുള്ള വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സാകേത് സെഷന്‍സ് കോടതിയിലെ അഡീഷനല്‍ ജഡ്ജി എസ് രവീന്ദര്‍ കുമാര്‍ പാണ്ഡേ കേസ് ഇന്നത്തേക്കു മാറ്റിയത്. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷങ്ങള്‍ക്കുശേഷം ഒക്ടോബര്‍ പതിനെട്ടിനാണ് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ 18 നാണ് കോടതി വിധി വന്നത്. ആദ്യ നാല് പ്രതികള്‍ക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കും മുന്‍പു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉള്‍പ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
‘ഹെഡ്ലൈന്‍സ് ടുഡേ’ വാര്‍ത്താ ചാനലിലെ മാധ്യമപ്രവര്‍ത്തകയായ സൗമ്യ വിശ്വനാഥനെ 2008 സെപ്റ്റംബര്‍ 30ന് സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ച് ഏരിയയ്ക്ക് സമീപം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിനു സമീപം നെല്‍സണ്‍ മണ്ടേല റോഡില്‍ വച്ചായിരുന്നു അക്രമി സംഘം കാര്‍ തടഞ്ഞതും വെടിവച്ചതും.
മോഷണശ്രമത്തെ തുടര്‍ന്നു കൊല നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. പ്രാഥമിക അന്വേഷണത്തില്‍ അപകടമരണമാണെന്ന സംശയം ഉണ്ടായിരുന്നെങ്കിലും വിദഗ്ധ പരിശോധനയ്ക്കൊടുവില്‍ തലയ്ക്കേറ്റ വെടിയുണ്ടയാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക