മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട്ടിലെ സ്റ്റാഫ് നേഴ്സ് ആയിരുന്ന സെൽവിൻ ശേഖർ ഇനിയും ഏറെക്കാലം ജീവിക്കും. സെൽവിന്റെ അവയവങ്ങൾ ദാനം ചെയ്തു. മസ്തിഷ്കമരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ(36) അവയവങ്ങൾ ആറുപേർക്ക് പുതുജീവൻ നൽകും.
തമിഴ്നാട് കന്യാകുമാരി സ്വദേശിയായ സെൽവിന്റെ ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കണ്ണുകൾ എന്നീ അവയവങ്ങൾ ദാനം ചെയ്യുന്നതിന് ഭാര്യ ഗീത സമ്മതം അറിയിക്കുകയായിരുന്നു. സംസ്ഥാന സർക്കാറിന്റെ കെ സോട്ടോ എന്ന മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന പദ്ധതി വഴിയാണ് അവയവദാനം നിർവഹിക്കുന്നത്.
നെഞ്ചുരുകുന്ന വേദനയ്ക്കിടയിലും ഇത്തരത്തിൽ ഒരു തീരുമാനമെടുത്ത സ്റ്റാഫ് നേഴ്സ് കൂടിയായ സെൽഫിന്റെ ഭാര്യ ഗീതക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നന്ദി പറയുകയും ചെയ്തു. ലിസി ഹോസ്പിറ്റലിലെ രോഗിക്കാണ് സെൽവിന്റെ ഹൃദയം ദാനം ചെയ്യുന്നത്.
ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കും നൽകും. തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് രോഗികൾക്ക് സെൽവിന്റെ കണ്ണുകൾ വെളിച്ചമേകും. കൊച്ചിയിലെ ഹെലിപാഡിൽ എത്തുന്ന അവയവങ്ങൾ തുടർന്ന് ലിസി ആശുപത്രിയിലേക്കും ആസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴി എത്തിക്കും.
തമിഴ്നാട്ടിൽ സ്റ്റാഫ് നഴ്സുമാരാണ് സെൽവിനും ഭാര്യ ഗീതയും. കടുത്ത തലവേദനയെ തുടർന്ന് അവിടുത്തെ ആശുപത്രിയിൽ ചികിത്സ തേടിയ സെൽവിൻ നവംബർ 21ന് കിംസിലും ചികിത്സ തേടി. പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സകൾ തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക