ജെറുസലേം: ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിഷേധം. പടിഞ്ഞാറന്‍ ജറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലായി ബാനറുകളും മുദ്രാവാക്യങ്ങളുമായി സമരക്കാര്‍ ഒത്തു ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും പലസ്തീനും താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ബന്ദികളെ മോചിപ്പിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് പ്രതിഷേധം.
‘നെതന്യാഹു ഇസ്രയേല്‍ രാജ്യത്തെ സംബന്ധിച്ച് ഒരു ദുരന്തമാണ്’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് സമരക്കാര്‍ ശനിയാഴ്ച വൈകി നെതന്യാഹുവിന്റെ വീടിനടുത്തേക്ക് പ്രതിഷേധിച്ചെത്തിയത്. നെതന്യാഹു ഉടന്‍ രാജിവെക്കണമെന്നും പ്ലക്കാര്‍ഡുകളിലുണ്ട്. ഇസ്രയേലി പതാകകള്‍ കയ്യിലേന്തി പ്രധാനമന്ത്രിയുടെ വീടിനടുത്തേക്ക് നീങ്ങിയ പ്രതിഷേധക്കാരെ ഒരു നിശ്ചിത സ്ഥലത്ത് വച്ച് പോലീസ് തടഞ്ഞിരുന്നു.
തടവുകാരെ വിട്ടയക്കുന്ന ഈ സമയത്ത് തന്നെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേലിന്റെ കൈവശമുള്ള പ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രിയും ഇന്ന് രാവിലെയുമായി ശക്തമായ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഡ്രോണ്‍ ആക്രമണത്തില്‍ ഒരു പലസ്തീനി മരിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രി മാത്രമായി ആറോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വിവരങ്ങള്‍. ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേലി സൈന്ന്യം 229 പലസ്തീനികളെ വധിച്ചു. അതില്‍ 52 പേര് കുട്ടികളാണ്. 3000-ത്തിലധികം പേര് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
അതേസമയം ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പലസ്തീന് അനുകൂല റാലികള്‍ നടക്കുന്നു എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. റാലി ഉദ്ഘാടനം ചെയ്തത് ഓസ്ട്രേലിയന്‍ സെനറ്റര്‍ ലിഡിയ ത്രോപ്പാണ്. ‘നിങ്ങളുടെ കുഞ്ഞുങ്ങളും കുടുംബാംഗങ്ങളും നഷ്ടപ്പെട്ടുവെന്ന് ഞങ്ങള്‍ക്കറിയാം, നിങ്ങളുടെ വേദനയില്‍ ഞങ്ങളും പങ്കാളികളാക്കുന്നു .’ ലിഡിയ ത്രോപ്പ് പ്രതിഷേധ പരിപാടിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക