ടെല്‍ അവീവ്: താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ വെള്ളിയാഴ്ച അവസാനിച്ചതിന് പിന്നാലെ ഗാസയില്‍ വീണ്ടും ആക്രമണം ആരംഭിച്ച് ഇസ്രയേല്‍. വ്യോമാക്രമണത്തില്‍ 21 പേര് കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏഴു ദിവസം നീണ്ട വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് അവസാനിച്ചത്. വെടിനിര്‍ത്തല്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടുന്നതിന് ഖത്തറിന്റെ നേതൃത്വത്തില്‍ മധ്യസ്ഥചര്‍ച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. അതേസമയം, ഇനിയും മോചിതരാകാനുള്ള 140 ബന്ദികളുടെ കാര്യത്തില്‍ ആശങ്ക വര്‍ധിച്ചു.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച് അരമണിക്കൂറിനകം ആക്രമണം തുടങ്ങിയതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. പൂര്‍വാധികം ശക്തിയോടെ യുദ്ധം ആരംഭിക്കാന്‍ സൈനികര്‍ക്കുള്ള ഇടവേളയാണ് വെടിനിര്‍ത്തല്‍ ദിനങ്ങളെന്ന് ഇസ്രയേല്‍ നേരത്തേ അറിയിച്ചിരുന്നു. വെള്ളിയാഴ്ചത്തെ വ്യോമാക്രമണത്തില്‍ രണ്ടുപേര്‍ വടക്കന്‍ ഗാസയിലും ഏഴുപേര്‍ മധ്യഗാസയിലും ബാക്കിയുള്ളവര്‍ തെക്കന്‍ മേഖലകളിലുമാണ് കൊല്ലപ്പെട്ടത്.
അതിനിടെ, ഹമാസ് വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. മുഴുവന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുമെന്ന കരാര്‍വ്യവസ്ഥ പാലിച്ചില്ലെന്നും വെടിനിര്‍ത്തലിനിടെ ഗാസയില്‍നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തിയെന്നും കുറ്റപ്പെടുത്തി. സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചെന്ന് ഹമാസ് നേരത്തേ അറിയിച്ചിരുന്നെങ്കിലും 20 സ്ത്രീകളെ ഇനിയും വിട്ടയക്കാനുണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക