കൊച്ചി: കുസാറ്റ് ക്യാമ്പസിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അപകടത്തില്‍ നാല് പേര് മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷ ആവശ്യപ്പെട്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് രജിസ്ട്രാര്‍ അവഗണിച്ചതായും ഹര്‍ജിയില്‍ പറയുന്നു. കെഎസ്യു സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
ഇത്രയും വലിയൊരു അപകടം നടന്നിട്ടും രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കുസാറ്റ് അപകടവുമായി ബന്ധപ്പെട്ട് അട്ടിമറി സാധ്യതകളാണ് ആദ്യം മുതല്‍ തന്നെയുള്ളതെന്നാണ് കെഎസ്യുവിന്റെ ആരോപണം. യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ പി.കെ. ബേബിയെ ഉള്‍പ്പെടുത്തിയിരുന്നു. നിരവധി വിവാദങ്ങളിലൂടെയും അട്ടിമറിയിലൂടെയാണ് പി.കെ. ബേബി ഈ സ്ഥാനത്തെത്തിയത്.
സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങളോട് പറഞ്ഞത് സംഘാടക സമിതിക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ്. അന്വേഷണം നടക്കുന്നതിന് മുന്‍പുതന്നെ മുന്‍വിധിയോടെയാണ് കാര്യങ്ങളെ കൈകാര്യംചെയ്തത്. സംഘാടക സമിതിക്കാണ് പൂര്‍ണ ഉത്തരവാദിത്വമെന്നും അധികൃതര്‍ക്ക് പങ്കില്ലെന്നും പറഞ്ഞുവെക്കാനാണ് ശ്രമിക്കുന്നതെന്നും കെ.എസ്.യു. ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക