പണം വെച്ചുള്ള ഓൺലൈൻ ചൂതാട്ടങ്ങൾക്ക് ജി എസ് ടി നിർണയിക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ചൂതാട്ടങ്ങൾക്ക് ജി എസ് ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
കുതിരപ്പന്തയം, ഓൺലൈൻ ഗെയിമുകൾ, കാസിനോ, ഓൺലൈൻ ഗെയിമുകൾ എന്നിവ ഉൾപ്പെടെയുള്ളവക്ക് അമ്പതാമത് ജിഎസ്ടി കൗൺസിൽ യോഗം 28 ശതമാനം ജിഎസ്ടി നിശ്ചയിച്ചിരുന്നു. നികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്ക്കാണ് എന്നും ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
പിന്നീട് ജിഎസ്ടി നിയമഭേദഗതി വരുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. സംസ്ഥാന ജിഎസ്ടി നിയമത്തിലും ഇതനുസരിച്ചുള്ള മാറ്റങ്ങളാണ് വരുത്തുന്നത്. കേരളത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളും ഈ നിയമത്തിൽ ഭേദഗതി വരുത്തുന്നുണ്ട്.
2023 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യം നൽകി പുറത്തിറക്കുന്ന ഓർഡിനൻസിൽ കുതിരപ്പന്തയം, ഓൺലൈൻ ഗെയിമിങ്, കാസിനോ തുടങ്ങി പണം വെച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട നിലവിൽ ജിഎസ്ടി നിയമത്തിൽ ഉണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തും.
വ്യാവസായിക ആവശ്യങ്ങൾക്ക് ഭൂമി നൽകുന്നത് സംബന്ധിച്ച ചട്ടപരിഷ്കരണത്തിന് അനുമതി നൽകുന്നതിനും കേരള ജുഡീഷ്യൽ സർവീസിലെ മുൻസിഫ്- മജിസ്ട്രേറ്റ്; സബ് ജഡ്ജ് / ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ തസ്തികകളുടെ പേരുകൾ പുനർനാമകരണം ചെയ്യുന്നതിനും അടക്കം നിരവധി കാര്യങ്ങളിൽ മന്ത്രിസഭായോഗം തീരുമാനം എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക