ഡല്‍ഹി: രാജ്യത്തെ ടിവി പ്രേഷകരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്. മൊത്തം കാഴ്ചക്കാരുടെ എണ്ണത്തില്‍ 5.1 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായാണ് പറയുന്നത്. ടിവി കാഴ്ചക്കാരില്‍ യുവജനങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 7.1 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത് വ്യൂവര്‍ഷിപ്പ് റേറ്റിങ്ങുകളിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിരിക്കുന്നത്.
ഈ വര്‍ഷം ടിവി പ്രേക്ഷകരില്‍ 22നും 30നും വയസിനുമിടയില്‍ പ്രായമുള്ളവരുടെ എണ്ണത്തിലും 7.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തത്തിലുള്ള വളര്‍ച്ചയുടെ 59 ശതമാനവും സ്ത്രീകളാണ്. ടിവി കാണുന്നതിനായി ആഴ്ചയില്‍ 53 മിനുറ്റ് അധികം സമയം ഇന്ത്യന്‍ പ്രേക്ഷകര്‍ നീക്കിവയ്ക്കുന്നുണ്ടെന്നും കണക്കുകള്‍ തെളിയിക്കുന്നു.
ഡിജിറ്റല്‍ യുഗത്തിലും കൈവരിച്ചിരിക്കുന്ന നേട്ടം അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ ടെലിവിഷനെ വേറിട്ടുനിര്‍ത്തുന്നുവെന്ന് ഐബിഡിഎഫ് പറഞ്ഞു. പുതുമകള്‍ നിറഞ്ഞ ചലനാത്മക ഉള്ളടക്കമാണ് ഇന്ത്യന്‍ ടെലിവിഷനെ അഭിവൃദ്ധി പ്രാപിക്കാന്‍ സഹായിക്കുന്നതെന്ന് ഐബിഡിഎഫ് വ്യക്തമാക്കി. പേ ചാനല്‍ വ്യൂവര്‍ഷിപ്പില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 58 ലക്ഷം കുടുംബങ്ങള്‍ ‘ഫ്രീ ടു എയര്‍’ രീതിയില്‍നിന്ന് പേ ചാനല്‍ വ്യൂവര്‍ഷിപ്പിലേക്ക് മാറിയിട്ടുണ്ട്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ ഡേറ്റകള്‍ പ്രകാരം 5.1 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഈ കുതിച്ചുചാട്ടത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട മാധ്യമമെന്ന നിലയില്‍ ടി വി സ്ഥാനം ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന് അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക