കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഇടുക്കി സ്വദേശി ലില്ലി ജോണ്‍ ആണ് മരിച്ചത്. സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു ലില്ലി.
ഇവരുടെ ഭര്‍ത്താവ് എകെ ജോണ്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശി ലെയോണ പൗലോസ് (60), കളമശ്ശേരി സ്വദേശി മോളി ജോയ് (61), മലയാറ്റൂര്‍ നീലീശ്വരത്തെ ലിബ്ന(ഏഴ്), അമ്മ സാലി, സഹോദരന് പ്രവീണ്‍, തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സ്ഫോടനത്തില്‍ ഇതുവരെ മരിച്ചത്.
കേസില്‍ അറസ്റ്റിലായ ഏക പ്രതി ഡൊമിനിക് മാര്ട്ടിന് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്. കേസില്‍ പ്രതിയുടെ വിദേശബന്ധങ്ങളടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, സ്ഫോടനത്തില്‍ മാര്ട്ടിന് മാത്രമാണ് സംഭവത്തില്‍ പങ്കെന്ന നിഗമനത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക