ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. സുരക്ഷാ കൗണ്‍സില്‍ അംഗങ്ങടക്കമുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളും പിന്തുണച്ച പ്രമേയത്തെയാണ് യുഎസ് എതിര്‍ത്തത്.
ഗാസയില്‍ സൈനിക നടപടി നിര്‍ത്തുന്നത് ഹമാസിനെ ഭരണം തുടരാന്‍ അനുവദിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭയിലെ യുഎസ് ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് വീറ്റോ ചെയ്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഈ ഹ്രസ്വമായ കരട് പ്രമേയം യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് മുന്നോട്ടുവെച്ചത്. ഇതിന് അനുകൂലമായി പതിമൂന്ന് അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ബ്രിട്ടന് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
അതേസമയം ഗാസയില്‍ സൈനിക നടപടി നിര്‍ത്തുന്നത് അടുത്ത യുദ്ധത്തിനുള്ള വിത്ത് പാകാന്‍ അനുവദിക്കുമെന്നും റോബര്‍ട്ട് വുഡ് പ്രഖ്യാപിച്ചു. ഇസ്രായേലിലെ ഹമാസ് ആക്രമണങ്ങളെ അപലപിക്കുന്നതിലും ഇസ്രയേലിന്റെ ‘സ്വയം പ്രതിരോധിക്കാനുള്ള അവകാശം’ അംഗീകരിക്കുന്നതിലും ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക