തൃശ്ശൂര്‍: സംസ്ഥാനത്ത് സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് പഠനം നിര്‍ത്തി പോകുന്നതില്‍ മുന്നില്‍ ആണ്‍കുട്ടികള്‍. വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2022-23-ല്‍ വിദ്യാഭ്യാസവകുപ്പ് ശേഖരിച്ച കണക്കനുസരിച്ച് 2947 കുട്ടികളാണ് പഠനം നിര്‍ത്തിയിരിക്കുന്നത്. ഇതില്‍ 1839 പേര് ആണ്‍ക്കുട്ടികളാണ്.
കുട്ടികള്‍ ഒമ്പത്, പത്ത് ക്ലാസുകളിലെത്തുമ്പോഴാണ് പഠനം നിര്‍ത്തുന്നതെന്നും കണക്കുകളില്‍ പറയുന്നു. സംസ്ഥാനത്താകെ 37 ലക്ഷത്തോളം സ്കൂള്‍ വിദ്യാര്‍ഥികളാണുള്ളത്. സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് കൊഴിഞ്ഞത് 1327-ഉം എയ്ഡഡ് മേഖലയില്‍നിന്ന് 1474-ഉം അണ്എയ്ഡഡില് നിന്ന് 143-ഉം ആണ്. അതേസമയം, പഠനം നിര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീടെന്ത് സംഭവിക്കുന്നെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍തലത്തില്‍ സംവിധാനമൊന്നുമില്ല.
നേരത്തേ ഗോത്രവിഭാഗക്കാരേറെയുള്ള ജില്ലകളിലായിരുന്നു കൊഴിഞ്ഞുപോക്ക് കൂടുതല്‍. എന്നാല്‍, നിലവില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നത്. 803 വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നിര്‍ത്തി. മറുനാടന്‍ തൊഴിലാളികളുടെ കുട്ടികള്‍, കുടുംബത്തോടെ തിരിച്ചുപോകുന്നതാണ് പ്രധാനകാരണമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍, ഇതുമാത്രമല്ല കാരണമെന്നും കേരളത്തിലെ കുട്ടികളില്‍ നിന്നു തന്നെ കൊഴിഞ്ഞുപോക്കുണ്ടെന്നുമാണ് ഇതേക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രസാഹിത്യ പരിഷത്ത് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക