കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കുടകില്‍ മലയാളി ദമ്പതികളെയും മകളെയും റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇപ്പോൾ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
വിമുക്ത ഭടനും കോളേജ് അധ്യാപികയും മകളുമാണ് മരിച്ചത്. മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവ് വിനോദ് ബാബുസേനന്‍ വിമുക്തഭടനും ഭാര്യ ജിബി തിരുവല്ലയിലെ കോളേജ് അധ്യാപികയുമാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഇരുവരുടേയും രണ്ടാം വിവാഹമാണ്.
11കാരിയായ മകള്‍ ജെയ്ന്‍ മരിയ ജേക്കബ് ജിബിയുടെ ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയാണ്. കുട്ടി ജിബിയുടെ രണ്ടാം വിവാഹത്തിന് ശേഷം ഇവരോടൊപ്പമാണ് താമസിക്കുന്നത്. വിനോദിനും ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. കോട്ടയം അയ്മനം സ്വദേശിയാണ് ജിബി ഏബ്രഹാം. കാസർകോട് സ്വദേശിയുമായിട്ടായിരുന്നു ജിബിയുടെ ആദ്യവിവാഹം. ഈ ബന്ധം വേർപ്പെടുത്തുകയായിരുന്നു. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ജെയ്ൻ മരിയ.
വിനോദിന് കരസേനയിലായിരുന്നു ജോലി. 2012ൽ തിരിച്ചെത്തിയ ശേഷം വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തുകയായിരുന്നു. ഇതിനിടെയാണ് ജിബിയെ പരിചയപ്പെട്ടത്. തിരുവല്ല മാർത്തോമ്മാ കോളജ് ബയോടെക്നോളജി വിഭാഗം അധ്യാപികയായിരുന്നു ജിബി. ഏതാനും മാസങ്ങൾക്കു മുൻപാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തത്. തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നാണ് മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക