കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച വ്യാജനമ്പര്‍ പ്ലേറ്റ് കണ്ടെത്തി. കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയില്‍നിന്ന് ഒടിച്ചുനുറുക്കി കാടു പിടിച്ച സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു നമ്പര്‍ പ്ലേറ്റ് കണ്ടെത്തിയത്.
കേസിലെ നിര്‍ണായക തെളിവാണിതെന്നാണ് പോലീസ് കരുതുന്നത്. പലതായി ഒടിച്ചു മടക്കി പലസ്ഥലങ്ങളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു നമ്പര്‍ പ്ലേറ്റിന്റെ ഭാഗങ്ങള്‍. അന്വേഷണസംഘം പ്രതികളുമായി കുളത്തൂപ്പുഴ- ആര്യങ്കാവ് റൂട്ടില്‍ സഞ്ചരിച്ചാണ് തെളിവ് ശേഖരിച്ചത്. വാഹനത്തില്‍ വെച്ച് ചോദിച്ചപ്പോഴാണ് നമ്പര്‍ പ്ലേറ്റ് ഒടിച്ചുനുറുക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് അനിതാ കുമാരി മൊഴി നല്‍കിയത്.
ഇതിന് പുറമേ പ്രതികള്‍ കത്തിച്ച സ്കൂള്‍ ബാഗിന്റെ ഭാഗങ്ങളും പെന്‍സില്‍ ബോക്സും പോളച്ചിറ ഫാം ഹൗസില്‍ നിന്ന് കണ്ടെടുത്തു. ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാം ഹൗസ്, കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടല്‍, പ്രതികളെ പിടികൂടിയ തെങ്കാശിക്കടുത്തുള്ള പുളിയറ എന്നിവിടങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
നേരത്തെ, കേസിലെ ഒന്നാംപ്രതി പദ്മകുമാറിന്റെ ഒഴുകുപാറയ്ക്കടുത്ത് തെങ്ങുവിളയിലുള്ള ഫാമില്‍ ഞായറാഴ്ച ഒന്നരമണിക്കൂറോളം തെളിവെടുപ്പ് നടത്തിയിരുന്നു.
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളാണ് ഉള്ളത്. മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര് പത്മകുമാര്‍ (52), ഭാര്യ എം ആര് അനിതകുമാരി (45), മകള്‍ പി അനുപമ (20) എന്നിവരാണ് പ്രതികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക