തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരാവും. ഈ മാസം അഞ്ചിന് ഹാജരാകാനായിരുന്നു ആദ്യം നിര്‍ദേശിച്ചിരുന്നത്. നവകേരള സദസ്സ് കണക്കിലെടുത്ത് അവധി തേടിയതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഇതോടുകൂടി മൂന്നാംതവണയാണ് വര്‍ഗീസ് ഇഡിക്ക് മുന്നില്‍ ഹാജരാകുന്നത്.
കരുവന്നൂര്‍ ബാങ്കിലെ സിപിഎം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ജില്ല സെക്രട്ടറിയെ ചോദ്യം ചെയ്യുക. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. ഓരോ അക്കൗണ്ട് വഴിയും അരക്കോടിയുടെ വരെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ഇഡി പറയുന്നത്.
ബിനാമി ലോണുകളുടെ കമ്മീഷന് തുകയുടെ കൈമാറ്റമാണ് പാര്‍ട്ടി അക്കൗണ്ടുകള്‍ വഴി നടന്നത്. ക്രമക്കേട് പുറത്തായതിന് പിന്നാലെ പാര്‍ട്ടി അക്കൗണ്ടില്‍ നിന്ന് 90 ശതമാനം തുകയും പിന്‍വലിച്ചുവെന്നും ഇഡി പറയുന്നു. നേരത്തെ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജില്ല കമ്മിറ്റിയുടെ ഒരു അക്കൗണ്ട് വിവരം മാത്രമാണ് നല്‍കിയതെന്നാണ് പറയുന്നത്. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് അന്ന് എം.എം. വര്‍ഗീസ് മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക