ജിദ്ദ: സൗദി അറേബ്യയില്‍ നിന്ന് ഇഷ്യു ചെയ്യുന്ന എല്ലാത്തരം വിസകളും ഇനി ‘സൗദി വിസ’ എന്ന വെബ് പോര്‍ട്ടലില്‍ ലഭിക്കും. ഇതിനായി ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ വികസന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.
ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴില്‍ തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള വിസകളാണ് ഈ പോര്‍ട്ടലിലൂടെ ലഭ്യമാക്കുക. ‘സൗദി വിസ’ പോര്‍ട്ടല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ‘വിഷന്‍ 2030’ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഒരു ദേശീയ പങ്കാളിത്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണെന്ന് എക്സിക്യൂട്ടിവ് അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുല്‍ ഹാദി അല്‍മന്‍സൂരി പറഞ്ഞു.
ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ സുഗമമായി പൂര്‍ത്തീകരിക്കുന്നതിന് 30ലധികം മന്ത്രാലയങ്ങള്‍, അധികാരികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ പോര്‍ട്ടല്‍ സഹായിക്കും. വിസ അനുവദിക്കാന്‍ നേരത്തെ അപേക്ഷ സ്വീകരിച്ച് 45 ദിവസത്തില്‍ കൂടുതല്‍ സമയം ആവശ്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഫലമായി സ്ഥിതിഗതികള്‍ മാറി. അപേക്ഷ സ്വീകരിച്ച് 60 സെക്കന്‍ഡിനുള്ളില്‍ വിസ ഇഷ്യൂ ചെയ്യാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക