ഗാസ സിറ്റി: ഗാസയില്‍ ഇന്ന് നാലിലൊന്ന് ആളുകളും പട്ടിണിയിലാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. നിലവില്‍ ഗാസയില്‍ 5.76 ലക്ഷം പേര് പട്ടിണിയിലാണെന്നാണ് യുഎന്‍ പറയുന്നത്. ജീവകാരുണ്യ സഹായമെത്തിക്കാതെ ഗാസക്കാരെ പട്ടിണി ദുരന്തത്തിലേക്ക് തള്ളിവിടുന്ന അന്താരാഷ്ട്രസമൂഹത്തെയും യുഎന്‍ വിമര്‍ശിച്ചു.
യുദ്ധം അഫ്ഗാനിസ്ഥാനിലും യെമനിലും ഉണ്ടാക്കിയ ഭക്ഷ്യക്ഷാമത്തിനു സമാനമായ സാഹചര്യത്തിലേക്കാണ് ഗാസയും നീങ്ങുന്നത്. ഗാസയില്‍ ഇത്തരത്തില്‍ പട്ടിണി വ്യാപിക്കുന്ന സാഹചര്യം മുമ്പ് ഗാസയിലുണ്ടായിട്ടില്ല എന്നും യുഎന്നിന്റെ ആഗോളഭക്ഷ്യ പദ്ധതിയുടെ മുഖ്യ സാമ്പത്തികവിദഗ്ധനായ ആരിഫ് ഹുസൈന് പറഞ്ഞു.
23 ലക്ഷം വരുന്ന ഗാസക്കാരില്‍ പത്തുശതമാനത്തിന്റെ വിശപ്പടക്കാനുള്ള സഹായം മാത്രമാണ് രണ്ടാഴ്ചയായി അതിര്‍ത്തി വഴിയെത്തുന്നതെന്നും യുഎന്‍ അറിയിച്ചു. റാഫ അതിര്‍ത്തിക്കു പുറമെ ഇസ്രയേലില്‍ നിന്ന് ഗാസയിലേക്കുള്ള കെറിം ശാലോം അതിര്‍ത്തി ചരക്കുനീക്കത്തിനായി ഈയാഴ്ച ഇസ്രയേല്‍ തുറന്നിരുന്നു. പ്രതിദിനം നൂറിലധികം ട്രക്കുകള്‍ മാത്രമേ ഇതുവഴി ഗാസയിലെത്തുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക