ഡല്‍ഹി: ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തത്. ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെ കഴിഞ്ഞ ദിവസമാണ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇതേ തുടര്‍ന്ന് ഭരണ സമിതിയ്ക്ക് എതിരെ ഗുസ്തി താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
സഞ്ജയ് സിങ്ങിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തതിന് പിന്നാലെ കരിയര്‍ അവസാനിപ്പിക്കുന്നതായി ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് പ്രഖ്യാപിച്ചിരുന്നു. ബജ്രംഗ് പുനിയ പത്മശ്രീ പുരസ്കാരവും മടക്കി നല്കിരുന്നു. എന്നാല്‍ ജൂനിയര്‍ വിഭാഗം മത്സരങ്ങള്‍ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചതില്‍ താരങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടിയെന്നാണ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ വിശദീകരണം.
മുന്‍ ഫെഡറേഷന് തലവനും ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷന് ശരണ്‍ സിങ്ങിന്റെ നാടായ ഗോണ്ടയിലെ നന്ദിനി നഗറില്‍ വെച്ച് ഡിസംബര്‍ 28-ന് ജൂനിയര്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം. ലൈംഗികാരോപണത്തെ തുടര്‍ന്ന് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ബിജെപി എംപി ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ അനുയായിയായാണ് സഞ്ജയ് സിങ് അറിയപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക