ടെല്‍ അവീവ്: പലസ്തീനിലെ ജനവാസ മേഖലകളില്‍ വ്യാപക ആക്രമണവുമായി ഇസ്രയേല്‍. ഗാസയില്‍ ഇന്നലെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബെയ്ത് ലാഹിയ, ഖാന് യൂനിസ്, അല്‍ മഗാസി പ്രദേശങ്ങളില്‍ മാത്രം 50 പേര് കൊല്ലപ്പെട്ടു.
മധ്യ ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് സൈനിക നീക്കം തുടങ്ങിയതടെ ഒന്നര ലക്ഷത്തോളം ആളുകള്‍ പാലായനത്തിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബുറൈജ് ക്യാമ്പിന്റെ അടുത്ത് ടാങ്കുകള്‍ എത്തി. പ്രദേശത്തെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ അടക്കമുള്ള ജനങ്ങളോട് ദേര്‍ അല്‍ ബലാഹ് പട്ടണത്തിലേക്ക് മാറാന്‍ നേരത്തേ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.
മൂന്ന് മാസത്തിനിടെയുണ്ടായ പോരാട്ടത്തിനിടെ ഗാസയില്‍ 21,300ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അതേ സമയം ലെബനന് അതിര്‍ത്തിയില്‍ ആക്രമണം കടുപ്പിച്ച ഹിസ്ബുള്ളയെ നീക്കം ചെയ്യാന്‍ നടപടിയെടുക്കുമെന്ന് ഇസ്രായേല്‍ മന്ത്രി മുന്നറിയിപ്പ് നല്കി. വെടിയുതിര്‍ക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേല്‍ സൈന്യം ഇടപെടുമെന്ന് ബെന്നി ഗാന്റ്സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക