ഡല്‍ഹി: 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് നടപടികള്‍ വീണ്ടും നീട്ടിവെച്ചു. 2024-ലെ പൊതുതെരഞ്ഞെടുപ്പ് കഴിയുന്നതുവരെയാണ് നീട്ടിവെച്ചിരിക്കുന്നത്. ഇത് ഒമ്പതാം തവണയാണ് മോദി സര്‍ക്കാര്‍ 2021-ലെ സെന്‍സസ് നടപടികള്‍ നീട്ടിവെക്കുന്നത്. 2024 ജൂണ്‍ 30 വരെ സെന്‍സസുമായി ബന്ധപ്പെട്ട ഭരണനടപടി മരവിപ്പിച്ചത് നീട്ടിയെന്നാണ് അഡീഷനല്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ സംസ്ഥാനങ്ങളെ അറിയിച്ചിരിക്കുന്നത്.
2021, 2022, 2023 വര്‍ഷങ്ങളില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ജനന മരണങ്ങളുടെ റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 2026 ഓടെ സെന്‍സസ് പൂര്‍ത്തിയാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തി തങ്ങളുടെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്കിടയിലാണ് കേന്ദ്ര നീക്കം.
ഭരണനിര്‍വഹണത്തിനുള്ള ജില്ല, താലൂക്ക്, പട്ടണ അതിര്‍ത്തികള്‍ കണ്ടെത്തി എന്യൂമറേറ്റര്‍മാരെ പരിശീലിപ്പിച്ച് സെന്‍സസിന് അയക്കാനുള്ള നടപടിയാണ് ഈ വര്‍ഷം ജൂണ്‍ 30 വരെ മരവിപ്പിച്ചു നിര്‍ത്തിയത്. ഈ പ്രക്രിയക്ക് സാധാരണഗതിയില്‍ മൂന്ന് മാസമെടുക്കുന്നതിനാല് 2024 ഒക്ടോബര്‍ വരെ 2021 ലെ സെന്‍സസ് നടത്തില്ലെന്ന് ഉറപ്പായാതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക