പുതുവർഷ ദിനത്തിൽ തൊഴിലുറപ്പ് വേതനം ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ നൽകുന്ന എബിപിഎസ് സംവിധാനം പ്രാബല്യത്തിൽ ആയി. അഞ്ചുതവണ ഗ്രാമ വികസന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് തൊഴിലാളി വിരുദ്ധം എന്ന വിമർശനത്തെ തുടർന്ന്നീട്ടി വെച്ചിരുന്നു. ഇതാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
ഈ തീരുമാനം നിലവിൽ വരുന്നതോടെ തൊഴിലാളിയുടെ ആധാർ നമ്പർ സാമ്പത്തിക വിലാസമായി ഉപയോഗിക്കപ്പെടും. തൊഴിലുറപ്പ് തൊഴിലാളിക്ക് വേതനം ലഭ്യമാകണമെങ്കിൽ തൊഴിലുറപ്പ് കാർഡിൽ ആധാർ വിവരം സീഡ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുമായി യോജിപ്പിക്കുകയും നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആധാർ മാപ്പ് ചെയ്യുകയും വേണം.
ഗ്രാമ വികസന മന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് കഴിഞ്ഞ ഡിസംബർ 27 വരെ തൊഴിൽ കാർഡ് ഉള്ള തൊഴിലാളികളിൽ 34.8% പേരും എബിപിഎസ് സംവിധാനത്തിന് പുറത്താണ്. തൊഴിലുറപ്പ് പദ്ധതിയിൽ റജിസ്റ്റർ ചെയ്ത 25.25 കോടി തൊഴിലാളികളിൽ 14.35 കോടി തൊഴിലാളികളും സജീവ തൊഴിലാളികളാണ്.
കേന്ദ്രസർക്കാറിന്റെ എബിപിഎസ് സംവിധാനം നടപ്പാക്കണം എന്ന സമ്മർദ്ദത്തെ തുടർന്ന് ആധാറുമായി ബന്ധിപ്പിക്കാത്ത കോടിക്കണക്കിന് തൊഴിൽ കാർഡുകൾ വിവരങ്ങളിലെ പൊരുത്തക്കേട്, തൊഴിൽ സന്നദ്ധതയില്ലാത്ത തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനസർക്കാറുകൾ റദ്ദാക്കി എന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്.
കഴിഞ്ഞ 21 മാസത്തിനുള്ളിൽ 7.6 കോടി തൊഴിലാളികളെ പദ്ധതിക്ക് പുറത്താക്കി എന്നാണ് അക്കാദമിക വിദഗ്ധരുടെയും ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മയായ ലിബ് ടെക് ഇന്ത്യയുടെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക