പ്രപഞ്ചത്തിലെ തീവ്രമായ എക്സ്-റേ സ്രോതസ്സുകളെ പറ്റി പഠിക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്ആർഒ നടത്തിയ ആദ്യ ദൗത്യ വിക്ഷേപണം വിജയകരമായി. ‘എക്സ്പോസാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം പുതുവത്സര ദിനത്തിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്. പ്രപഞ്ചത്തിലെ തീവ്രമായ എക്സറേ സ്രോതസ്സുകളെ പറ്റി പഠിക്കുന്ന എക്സ്പോസാറ്റ് മറ്റ് പ്രപഞ്ച വസ്തുക്കളിൽ സമൂഹങ്ങൾ ചെലുത്തുന്ന സ്വാധീനവും പഠന വിധേയമാക്കും.
പി എസ് എൽ വി സി 58 റോക്കറ്റ് ആണ് എക്സ് റേ പോളാരി മീറ്റർ ഉപഗ്രഹവുമായി കഴിഞ്ഞദിവസം രാവിലെ വിക്ഷേപണ തറയിൽ നിന്ന് കുതിച്ചുയർന്നത്. കുതിച്ചുയർന്ന് രണ്ടാം മിനിറ്റിൽ തന്നെ റോക്കറ്റിന്റെ ഒന്നാംഘട്ടം വേർപ്പെടുകയും 22 മിനിറ്റിൽ നാലാം ഘട്ടത്തിൽ നിന്ന് വേർപ്പെട്ട എക്സ്പോസാറ്റ് നിശ്ചിത ഭ്രമണപഥത്തിൽ ഇറങ്ങുകയും ചെയ്തു.
വീസാറ്റ് എന്ന് പേരിട്ടിരിക്കുന്ന പൂജപ്പുര എൽബിഎസ് വനിത എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികൾ വികസിപ്പിച്ചെടുത്ത ഉപകരണം അടക്കം മറ്റ് 10 പരീക്ഷണ ഉപകരണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഐ എസ് ആർ ഒ ചെയർമാൻ ഡോ എസ് സോമനാഥ്. വി എസ് എസ് സി ഡയറക്ടർ ഡോ എസ് ഉണ്ണികൃഷ്ണൻ നായർ, എൽ പി എസ് സി ഡയറക്ടർ ഡോ നാരായണൻ, സതീഷ് ധവാൻ സ്പേസ് ഡയറക്ടർ രാജരാജൻ തുടങ്ങിയവർ നേതൃത്വം നൽകിയ മിഷന്റെ ഡയറക്ടർ ഡോ എം ജയകുമാർ ആണ്. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ എക്സ്പോസാറ്റിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയതായി ഐഎസ്ആർഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക