ഡല്‍ഹി: ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസില്‍ ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. മുന്‍ എംപി മഹുവ മൊയ്ത്ര, സിപിഎം പിബി അംഗം സുഭാഷിണി അലി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് ബി. വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറയുക.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയില്‍ മോചിതരാക്കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിന്റെ 75ാംമത് വാര്‍ഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് പ്രതികളെ ജയില്‍ മോചിതരാക്കിയത്.
ബലാത്സംഗം , സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ഹീനമായ ആക്രമണം എന്നിവ നടത്തുകയും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത കുറ്റവാളികളെ തുറന്നു വിടുന്നതിനു നിലവില്‍ നിയമ തടസമുണ്ട്. 2014 ലെ ഈ ഭേദഗതി പരിഗണിക്കാതെയാണ് പ്രതികളെ മോചിപ്പിച്ചത്. 15 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ നല്കിയ അപേക്ഷ പരിഗണിച്ചു ഉചിതമായ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയിരുന്നു.
അന്വേഷണ ഏജന്‍സികളുടെ എതിര്‍പ്പ് മറികടന്നു കേന്ദ്രഅഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ഇവരെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. സുപ്രീംകോടതിയുടെ ഈ തീരുമാനം പുനപരിശോധിക്കണമെന്നും കൊടുംകുറ്റവാളികളെ മോചിതരാക്കിയ നടപടി റദ്ദാക്കണമെന്നുമാണ് ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക