തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കല്‍ പരിശോധന. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ രാഹുലിന്റെ ആരോഗ്യനില മോശമാണെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് പിന്നാലെയാണ് വിശദമായ മെഡിക്കല്‍ പരിശോധന നടത്താന്‍ കോടതി വീണ്ടും നിര്‍ദേശിച്ചത്. ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് പരിശോധന.
തിരുവനന്തപുരം വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം നല്കുന്നതില് മെഡിക്കല്‍ പരിശോധന നിര്‍ണായകമാണ്. രാവിലത്തെ മെഡിക്കല്‍ അനുസരിച്ച് രാഹുല്‍ മെഡിക്കല്‍ ഫിറ്റ് ആണെന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. പുലര്‍ച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയില്‍ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി. പ്രദേശിക പ്രവര്‍ത്തകര്‍ പൊലീസിനെ ചെറുക്കാന്‍ ശ്രമിച്ചു. തടസങ്ങള്‍ മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് കുതിച്ചു. സ്റ്റേഷനിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക